top of page

നിര്‍മ്മാല്യവും വാകച്ചാര്‍ത്തും

നിര്‍മ്മാല്യം അതിന്റെ പദപ്രയോഗം കൊണ്ടും വാകച്ചാര്‍ത്ത് അതിന്റെ ഉദ്ദേശ്യലക്ഷ്യം കൊണ്ടും മനുഷ്യമനസ്സിലെ പാപവാസനയെ കഴുകി നിര്‍മ്മലമാക്കുന്നതാണ്. എല്ലാവരും കരുതുന്നത് നിര്‍മ്മാല്യം മലിനതകളില്ലാത്ത നിര്‍മ്മലമായ പ്രഥമദര്‍ശനം എന്നാണ്. അഥവാ ആദ്യമായി ശ്രീകോവില്‍ തുറക്കുമ്പോള്‍ നാം ബിംബത്തെ കാണുകവഴി നമ്മുടെ മലിനതകള്‍ ഇല്ലാതാവുന്നു എന്നാണ്. എന്നാല്‍ സാങ്കേതികമായ അര്‍ത്ഥത്തില്‍ നിര്‍-മാല്യം എന്നാല്‍ മാലകളും ചാര്‍ത്തുകളുമെല്ലാമഴിച്ചുമാറ്റി പൂര്‍ണ്ണബിംബം തനിയേ കാണുന്നതാണ് നിര്‍മ്മാല്യം. ആദ്യത്തെ ദര്‍ശനത്തിനെ നടതുറപ്പ് എന്നാണ് സാധാരണ പറയുന്നത്. ഈ നട തുറക്കുമ്പോള്‍ തലേദിവസത്തെ അത്താഴപൂജയും ശയനവും കഴിഞ്ഞ് ദേവന്‍ ഉറക്കത്തില്‍ നിന്നുണരുന്ന ഉറക്കച്ചടവോടെ ഇരിക്കുകയാണ്. ദേവനെ/ദേവിയെ ഉറക്കിയ യോഗനിദ്രാശക്തി വിട്ടുമാറുന്നതേയുള്ളൂ. ശംഖിന്റെയും മണിനാദത്തിന്റെയും ഒപ്പം പൂജാരി നടതുറക്കുമ്പോള്‍ തലേന്നു ചാര്‍ത്തിയ മാല്യാഭരണങ്ങള്‍ ഒരു മയക്കത്തിന്റെയോ വാടലിന്റെയോ പ്രതീതിയില്‍ നില്‍ക്കുകയാണ്. സൃഷ്ടിയുടെ ആരംഭത്തിനു മുമ്പുള്ള ബ്രഹ്മത്തിന്റെ സഗുണനിരാകാരഭാവമാണ് അഥവാ വ്യക്താവ്യക്തരൂപമാണിവിടെ. ഇവിടെ മാലിന്യങ്ങള്‍ പ്രകൃതിയുടെ ആവരണമാണ്. പ്രഥമ ദര്‍ശനസമയത്ത് വേദസൂക്തങ്ങള്‍ ജപിച്ചുകാണ്ടുവേണം തൊഴാന്‍ എന്നാണ്. മാത്രമല്ല ദര്‍ശനം ചെയ്യുന്നവര്‍ കൈയ്യില്‍ പൂക്കളേന്തി സ്വാഗതാര്‍ഹം ശ്രീകോവില്‍പ്പടിയിലേക്ക് ഇടുകയും വേണം. ഇത് പലേടത്തും നടത്താറേയില്ല. ക്ഷേത്രം തുറന്ന് പൂജാരി ദേവചൈതന്യത്തെ ഉണര്‍ത്തി ഉദ്ധാപനം. അതില്‍ ഉത്തിഷ്ഠ എന്ന വാക്കുണ്ട്. ഹേ ദേവാ ഉണരൂ. കര്‍മ്മത്തിനു തയ്യാറാകൂ എന്നതത്രേ. ഉത്ഥാപനത്തിനുശേഷം സ്വാഗതം, ആസനം, ശോധനം, പാദ്യര്‍ഘ്യാചമനീയങ്ങള്‍. ശേഷം സ്‌നാനശാലയിലേക്ക് പ്രവേശനം. വസ്ത്രാഭൂഷണാദിമോചനം അഥവാ വസ്ത്രം, ആഭരണം, പുഷ്പമാല്യം ഇവ മാറ്റല്‍. ഇതാണ് നിര്‍മ്മാല്യദര്‍ശനം. മാലകള്‍ നീക്കികഴിയുമ്പോള്‍ പൂര്‍ണ്ണബിംബതേജസ്സ് കാണുന്നു. ദേഹം പൂര്‍ണ നഗ്നമാണ് എന്നു സങ്കല്‍പം. ബ്രഹ്മം മറകൂടാതെയിരിക്കുമ്പോള്‍ ചൈതന്യം കൂടുതല്‍ പ്രസരിക്കുകയാണ്. ആകയാല്‍ നിര്‍മ്മാല്യദര്‍ശനം പുണ്യമാണ്. അവ്യക്താവസ്ഥയില്‍ നിന്നും സഗുണനിരാകാരാവസ്ഥയില്‍ നിന്നും നിര്‍ഗ്ഗുണസാകാര അവസ്ഥയിലേക്ക്, അഥവാ ഗുണമുണ്ട് രൂപമില്ല എന്ന അവസ്ഥയിലേക്ക് ബ്രഹ്മം വ്യക്തമാക്കപ്പെടുകയാണ്. പിന്നീടുവേണം സൃഷ്ടിക്കുവേണ്ടി ഗുണവും രൂപവുമുള്ളവനാകാന്‍. ദേവനെ അങ്ങനെയാക്കലാണ് വാകച്ചാര്‍ത്തും സ്‌നാനവും. സ്‌നാനാര്‍ത്ഥം എണ്ണയാടുന്നു. സാധാരണ എള്ളെണ്ണയാണുപയോഗിക്കുന്നത്. എണ്ണ വീഴുമ്പോഴേക്കും ബിംബം കൂടുതല്‍ തേജസ്സാര്‍ന്നുവരുന്നു. ഈ എണ്ണയെ കളയുവാനുള്ള ദ്രവ്യമത്രേ വാകപ്പൊടി. പയറുപൊടിയും ഉപയോഗിക്കും. നെന്മേനി വാക എന്ന അത്യുത്തമ വൃക്ഷത്തിന്റെ ഇലയാണ് പൊടിച്ചെടുക്കുന്നത്. അതാണ് നെന്മേനിവാകച്ചാര്‍ത്ത്. സാധാരണ വാകയിലയാണെങ്കില്‍ വാകച്ചാര്‍ത്ത്. എണ്ണ പുരട്ടിയ ശിലയിലേക്ക് വാകപ്പൊടി നന്നായി വിതറുന്നു. അതൊരു മനോഹരമായ കാഴ്ചയാണ്. ശേഷം ഇഞ്ചയുപയോഗിച്ച് മെഴുകിളക്കി കഴുകിക്കളയുന്നു.  

 

ശീവേലിയും ഉത്സവ ബലിയും

ശ്രീവേലി

ശീവേലിവിഗ്രഹം എന്ന വിഗ്രഹത്തെ വാദ്യമേളങ്ങളുടെഅകമ്പടിയോടെ ശ്രീകോവിലിനുപുറത്തേക്ക് എഴുന്നള്ളിക്കുന്ന ക്ഷേത്രാചാരമാണ് ശ്രീവേലി. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് എന്നതാണ്‌ ശീവേലിയുടെ സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശ്രീവേലി. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിൽ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ലിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.

ഉച്ചശീവേലി, അത്താഴശീവേലി എന്നിങ്ങനെ രണ്ടുതരമുണ്ട്.

ഉത്സവ ബലി:

ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്‍റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ് ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ് ഉത്സവബലിയുടെ ആദ്യ ചടങ്ങ്. ബലി തൂകുന്നതിലുള്ള ചോറ് (ഹവിസ്സ്) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത് മൂന്നായി പകുത്ത്, ഓരോന്നിലും ഉണക്കലരി, എള്ള്, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വ, രജോസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്. പിന്നീട് ഹവിസ്സ് പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.

ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്‍റെ തെക്കുള്ള സപ്ത മാതൃക്കൾക്ക് ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച് ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ് വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന് പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത് എത്തുമ്പോൾ ക്ഷേത്രപാലന് പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത് എഴുന്നള്ളിച്ച് പൂജ നടത്തുന്നതോടെ  ഉത്സവബലി പൂർണമാകുന്നു.

ക്ഷേത്രങ്ങളില്‍ വിശേഷാലുള്ള അഭിഷേകങ്ങള്‍

ക്ഷേത്രങ്ങളില്‍ വിശേഷാലുള്ള അഭിഷേകങ്ങള്‍ ഉത്സവദിനങ്ങളില്‍ നിര്‍ബന്ധമായുണ്ട്. നവകം പഞ്ചഗവ്യം മുതലായവ. അതുകൂടാതെ വഴിപാടായി വിവിധ ദ്രവ്യങ്ങളെക്കൊണ്ട് അഭിഷേകം പതിവുണ്ട്. അതെല്ലാം ഓരോലക്ഷ്യങ്ങള്‍ക്കായി നടത്തുന്നവയാണ്. കളഭം മുതലായവ നടത്തുന്നതിന് ക്ഷേത്രം തന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ്. ഓരോ ദ്രവ്യങ്ങളാലും നടത്തുന്ന അഭിഷേകം തരുന്ന അനുഭവങ്ങള്‍ എന്തൊക്കെയെന്ന് ചുരുക്കി പറയുന്നു. വാസന ദ്രവ്യങ്ങള്‍ ആയുസ് വര്‍ദ്ധിപ്പിക്കും. വാകച്ചാര്‍ത്ത്'മല'ങ്ങളെ നീക്കി പരിശുദ്ധമാക്കും. എണ്ണയാടിയാല്‍ സുഖവും സ്‌നേഹവും പാല്‍ പുഷ്ടിയും, നെയ്യ് പ്രജാവൃദ്ധിയും മോക്ഷവും, തേന്‍ സംഗീത വൈദൂഷ്യവും, ശര്‍ക്കര ശത്രുനാശവും നേടിത്തരുന്നു. വാഴപഴച്ചാറ് കൃഷിയെ വര്‍ദ്ധിപ്പിക്കുന്നു. മാമ്പഴം സര്‍വ വിജയത്തിനും, മാതള പഴം പക നീങ്ങുവാനും സഹായിക്കും. ചെറുനാരങ്ങ മൃത്യുഞ്ജയത്തേയും നാളികേരം ചിരകിയത് രാജപദവിയും, ഗോരോചനം ദീര്‍ഘായുസും പ്രദാനം ചെയ്യുന്നു. പച്ചക്കര്‍പ്പൂരം ഭയനാശത്തേയും കസ്തൂരി വിജയത്തേയും പനിനീര്‍ സാലോക്യത്തേയും ചന്ദനലേപം സായൂജ്യത്തേയും നല്‍കും.  സഹസ്രാഭിഷേകം ജ്ഞാനത്തേയും ജന്മസാഫല്യം സാരൂപ്യം എന്നിവയേയേയും, അപമൃത്യു ഇല്ലതാക്കി ആയുസ്, ആരോഗ്യം, രാജശക്തി എന്നിവ പ്രബലമാക്കും. പഞ്ചഗവ്യം ആത്മശുദ്ധിയും ഉണ്ടാക്കുന്നു. പഞ്ചാമൃതം ചെയ്താലും ഒരേഫലം ലഭിക്കുന്നതായി, ആഗമ ഗ്രന്ഥങ്ങള്‍ പറയുന്നു. ഭസ്മാഭിഷേകം ശിവനും, പഴനി ആണ്ടവനും, ശബരിമലയിലെ അയ്യപ്പനും ചെയ്യുന്നുണ്ട്. ഫലപ്രാപ്തിക്കനുസൃതമായ പുഷ്പങ്ങള്‍ തെരഞ്ഞടുത്താണ് പൂജചെയ്യുന്നത്. ദേവപ്രീതിയുള്ള പുഷ്പങ്ങളെകുറിച്ചും ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ശിവന് വില്വപത്രം എരുക്കിന്‍ പൂവ്, വിഷ്ണുവിന് തുളസി, സരസ്വതിയ്ക്ക് താമര, ദേവിക്ക് ചുവന്നചെത്തി, ചെമ്പരത്തി, അശോകം, സരസ്വതിക്കും, അരളി ബപ്ഹ്മാവിന്, വഹ്നി പൂവ് അഗ്നി, നന്ത്യാര്‍വട്ടത്തില്‍ നന്ദികേശ്വരനും, പുന്നപൂവ് വായുവിനും, എരുക്കില്‍ സൂര്യനും, ചമ്പകപ്പൂവില്‍ സുബ്രഹ്മണ്യനും വില്വത്തില്‍ ലക്ഷ്മിയും, കൊക്കിരിപ്പൂ വിഷ്ണുവിനും ജാതി പൂവില്‍ ഈശാനനും ചെങ്കഴുനീരില്‍ സൂര്യനും കുമുദത്തില്‍ ചന്ദ്രനും, മാവിലിംഗയില്‍ വരുണനും മധുമത്തയില്‍ കുബേരനും നായുരുവില്‍ യമനും താമര പൂവില്‍ ശിവനും കറുകയില്‍ ഗണേശനും, നീരോല്പലം, ചെറുവാസനയുള്ള പുഷ്പങ്ങളില്‍ പാര്‍വതിയും വസിക്കുന്നു. വെള്ളെരുക്ക്, വെള്ളരളി, പിച്ചിപൂ, മന്ദാരം, പുന്ന, നന്ദ്യാര്‍വട്ടം, മല്ലിക, മുല്ല, ഇവ സാത്വിക കാലമായത്രേ ഉഷഃ കാലത്തും അര്‍ദ്ധയാമത്തിലും അര്‍ച്ചനചെയ്താല്‍ മോക്ഷം കിട്ടുന്നു. ചെത്തി, പാതിരി, ചെന്താമര, ചെങ്ങഴിനീര്‍, ചുവന്ന അരളി, ചെങ്കമ്പ് മദ്ധ്യാഹ്നത്തിലും അര്‍ച്ചന ചെയ്താല്‍ ഭോഗങ്ങളായവ ലഭിക്കും. പൊന്നിന്‍ നിറമുള്ള കൊന്നപൂ, ചമ്പകം, വില്വം, തുളസി, കൊഴുന്ന അറകു, മാശിപച്ച, തിരുനീറ്റു പച്ച-മോക്ഷവും ലഭിക്കും.

ക്ഷേത്രവാദ്യ പ്രവൃത്തികൾ

ക്ഷേത്രവാദ്യ പ്രവൃത്തികൾ

നമ്മുടെ ക്ഷേത്രങ്ങളിൽ വളരെ വിസ്തരിച്ചു തന്നെ പൂജാദി കർമ്മങ്ങളും മറ്റും നടക്കുന്നു. മിക്കവാറും ക്ഷേത്രങ്ങളിൽ തന്നെ ക്ഷേത്രവാദ്യങ്ങൾ പ്രയോഗിക്കുന്നതും കണ്ടിട്ടുണ്ടാകും.  അവ എന്തൊക്കെയാണ് എന്തിനാണ് എന്ന് നോക്കാവുന്നതാണ്.

സാധാരണയായി ക്ഷേത്രത്തിൽ പ്രയോഗിക്കുന്ന വാദ്യങ്ങൾ ശംഖ്, ഇടയ്ക്ക,  തിമില, ചെണ്ട, മദ്ദളം, ഇലത്താളം, കൊമ്പ്,  ചേങ്കില, മരപ്പാണി എന്നിവയാണ്...

ഇവയിൽ തന്നെ ദേവ വാദ്യങ്ങളും അസുരവാദ്യങ്ങളും ഉണ്ട്, ക്ഷേത്രത്തിനകത്തു ഏറ്റവും അധികം ദേവവാദ്യങ്ങൾ ഉപയോഗിക്കുന്നു.  ചില വിശേഷാൽ ഘട്ടങ്ങളിൽ അസുരവാദ്യവും ഉപയോഗിക്കുന്നു. (വാദ്യങ്ങളുടെ ശബ്ദങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ദേവവാദ്യം  ആസുരവാദ്യം എന്നിങ്ങനെ തിരിച്ചിരിക്കുന്നത്)   ഇടയ്ക്ക, ശംഖ്, തിമില,  മദ്ദളം, വീക്കൻചെണ്ട (ചെണ്ടയുടെ ചെറിയ രൂപം) എന്നിവയെല്ലാം ദേവവാദ്യങ്ങൾ ആണ്.   ക്ഷേത്രത്തിൽ ഉപയോഗിക്കുന്നതിൽ ചെണ്ടയാണ്‌ അസുരവാദ്യം.

ക്ഷേതത്തിനകത്തു ഏറ്റവും അധികം ഉപയോഗിക്കുന്നത് കണ്ടിട്ടുള്ളത് ശംഖ്,  ഇടയ്ക്ക എന്നിവയാകും, ഇവയുടെ പ്രാധാന്യം നോക്കാം....

ശംഖ്
ॐ➖➖➖➖ॐ➖➖➖➖ॐ
പ്രപഞ്ചോല്‍പ്പത്തിയില്‍ ആദ്യം മുഴങ്ങിക്കേട്ട നാദം ഓംകാരമാണ്. പ്രപഞ്ചത്തിലെ സമസ്തനാദങ്ങളുടെയും ഉറവിടമാണ് ഓംകാരം അഥവാ പ്രണവനാദം. ഓംകാരം മുഴക്കുന്ന സംഗീതോപകരണമാണ് ശംഖ് അഥവാ ശംഖം. ഓംകാരം മുഴക്കുന്ന ഈ സംഗീതോപകരണം ഒരൊറ്റ ശബ്ദമേ പുറപ്പെടുവിക്കുകയുളളൂ. ഓംകാരം മാത്രം. 

ഹിന്ദുമതത്തിൽ മതപരമായ പ്രാധാന്യമുള്ളതും വിവിധ ചടങ്ങുകൾക്ക് ഉപയോഗിക്കപ്പെടുന്നതുമായ ഒരു തരം കക്കയാണ് ശംഖ്. ഇന്ത്യാമഹാസമുദ്രത്തിൽ കാണപ്പെടുന്ന ടർബിനല്ല പൈറം എന്ന ഒരിനം ഇരപിടിയൻ കടൽ ഒച്ചിന്റെ തോടാണ് ഇങ്ങനെ ഉപയോഗിക്കപ്പെടുന്നത്. ഹിന്ദുമത വിശ്വാസമനുസരിച്ച്  വിഷ്ണുവിന്റെ മുദ്രയാണ് ശംഖ് [പാഞ്ചജന്യം]. ഹിന്ദു മതാചാരങ്ങളുടെ ഭാഗമായ ശംഖുവിളിക്കായി ഇതുപയോഗിക്കാറുണ്ട്. ശംഖുകൾക്ക് പ്രശസ്തി, ദീർഘായുസ്സ്, സമ്പദ്സമൃദ്ധി എന്നിവ പ്രദാനം ചെയ്യാനും പാപമുക്തി നൽകാനും കഴിവുണ്ടെന്നാണ് ഹിന്ദു വിശ്വാസം. സമ്പത്തിന്റെ ദേവതയും വിഷ്ണുവിന്റെ പത്നിയുമായ ലക്ഷ്മിയുടെ വാസസ്ഥലമായും ഇത് കരുതപ്പെടുന്നു.

ഭഗവാനെ പുലർച്ചെ പള്ളിയുണർത്തുന്നത് മുതൽ രാത്രി നട അടയ്ക്കുന്നത് വരെ ശംഖ് ഉപയോഗിക്കുന്നു

ശംഖിനു ഓംകാര നാദമാണ് മംഗളധ്വനിയാണ് ഭഗവാന്റെ ഓരോ കാര്യങ്ങൾ ചെയ്യുന്നതിന് മുന്നോടിയായി ശംഖ് മുഴക്കുന്നു, പള്ളിയുണർത്തൽ, അഭിഷേകങ്ങൾ, കലശാഭിഷേകങ്ങൾ, ഓരോ പൂജകളുടെയുംനിവേദ്യം കൊണ്ടുവരുമ്പോൾ, സന്ധ്യാവേളക്ക് (ദീപാരാധന) അത്താഴപൂജ നിവേദ്യസമയം, തൃപ്പുക (രാത്രി ഭഗവാന്റെ നട അടയ്ക്കുന്ന സമയം) എന്നീ നേരങ്ങളിൽ ശംഖ് നാദം വേണം എന്ന് നിർബന്ധമാണ്

പള്ളിയുണർത്തൽ -9
അഭിഷേകം - 3
നിവേദ്യം -3
ദീപാരാധന - 9
തൃപ്പുക - 3
എന്നീ എണ്ണങ്ങൾ ആണ് ശംഖിൽ മുഴക്കേണ്ടത്

ക്ഷേത്രപ്രവൃത്തിയുടെ ബന്ധപ്പെട്ടവർ ശംഖിന്റെ നാദം കേട്ട് ക്ഷേത്രത്തിനകത്തു എന്ത് നടക്കുന്നു എന്ന് മനസിലാക്കും.

ഇടയ്ക്ക
ॐ➖➖➖➖ॐ➖➖➖➖ॐ
കേരളത്തിലെ ഒരു പരമ്പരാഗത മേളവാദ്യമാണ് ഇടയ്ക്ക.തുകൽവാദ്യംആണെങ്കിലും കേരള സംഗീതത്തിൽ ഇത് താളവാദ്യമായിട്ടു മാത്രമല്ല ശ്രുതിക്കും ഉപയോഗിച്ചുവരുന്നു. മറ്റുള്ള വാദ്യങ്ങൾക്കിടയിൽ വായിക്കുന്ന ഒന്നായതിനാലാവണം ഇതിനെ ഇടക്ക എന്നു പറയുന്നതെന്ന് കരുതപ്പെടുന്നു. ഒരേസമയം തന്ത്രിവാദ്യമായും തുകൽവാദ്യമായും കുഴൽവാദ്യമായും ഇടക്ക ഉപയോഗിക്കുന്നു. കടുംതുടിയുടെ രൂപത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. കരിങ്ങാലി, രക്തചന്ദനം, വരിക്കപ്ലാവിന്റെ കാതൽ എന്നിവയിൽനിന്നാണ് ഇതിനുള്ള തടി കണ്ടെത്തുന്നത്. പഞ്ചവാദ്യം, ഇടയ്ക്ക പ്രദക്ഷിണം, അഷ്ടപദി, കൊട്ടിപാടിസേവഎന്നിവയിൽ ‍ ഇടയ്ക്ക ഒരു പ്രധാന വാദ്യമാണ്. പൊതുവാൾമാരോ മാരാൻമാരോ ആണ് ഇടയ്ക്ക വായിക്കാറുള്ളത്. അമ്പലങ്ങളുടെ ഗർഭഗൃഹ പരിസരങ്ങളിൽ നിന്ന് കൊട്ടാവുന്ന ചുരുക്കം ചില വാദ്യോപകരണങ്ങളിൽ ഒന്നാണ് ഇടയ്ക്ക. ഇടയ്ക്കയുടെ കുറ്റിയ്ക്ക് ഉടുക്കിന്റെ കുറ്റിയേക്കാൾ അല്പം കൂടി വലിപ്പം ഉണ്ട്. കുറ്റിക്ക് ഇരുഭാഗത്തും ഏരയോ കുതിരവാലോ ഇരുവരിയായി കെട്ടും. കുറ്റിയേക്കാൾ വളരെ വലിപ്പം കൂടിയതാണ് വട്ടങ്ങൾ. ഒതളി എന്ന് പറയുന്ന പശുവിൻറെ കരൾത്തൊലിയാണ് ഇടക്കയുടെ വട്ടങ്ങൾക്ക് ഉപയോഗിക്കുന്നത്. നൂൽച്ചരടിട്ടാണ് മുറുക്കുന്നത്. ശബ്ദനിയന്ത്രണത്തിന്‌‍ അറുപത്തിനാല്‌‍ പൊടിപ്പുകളുലള്ള നാല്‌‍ ഉരുൾ മരക്കഷ്ണങ്ങൾ ഇതിൽ ഉപയോഗിക്കുന്നു. കുറ്റിയുടെ മദ്ധ്യത്തിൽ ഇട്ടിട്ടുള്ള ചരട് കൂട്ടിപ്പിടിച്ച്, കൈയമർത്തി ചെറിയ വളഞ്ഞ കോൽ ഉപയോഗിച്ചാണ് വായിക്കുന്നതും ശബ്ദം നിയന്ത്രിക്കുന്നതും.

ഏകദേശം ഒന്നര അടി നീളവും മധ്യത്തിൽ നാലിഞ്ചും അഗ്രങ്ങളിൽ ആറിഞ്ചും വ്യാസമുള്ള ഒരു മരക്കുറ്റി. ഒരടി വ്യാസമുള്ള വളയങ്ങളിൽ ഉറപ്പിച്ചിട്ടുള്ള തോലുകൾ ഇതിന്റെ രണ്ടു ഭാഗത്തുമുണ്ട്. ഇവ തമ്മിൽ ചരട് കൊണ്ടു കോർത്ത്‌ കെട്ടിയിരിക്കുന്നു. ഒരു ചെറിയ കോല് കൊണ്ടു ആ തോലിൽ തട്ടുമ്പോഴാണ് ശബ്ദമുണ്ടാവുന്നത്. ഇടതു കൈ കൊണ്ടു ചരടുകളെ മുറുക്കുകയും അയയ്ക്കുകയും ചെയ്യുന്നതിനനുസരിച്ച് നാദത്തിൽ വ്യത്യാസം ഉണ്ടാവുന്നു. ഇങ്ങനെ വിവിധ സ്വര സ്ഥാനങ്ങൾ പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു തുകൽ വാദ്യമാണിത്. സോപാനസംഗീതം, കഥകളി, പഞ്ചവാദ്യം, മോഹിനിയാട്ടം, കൂത്ത് എന്നിവയ്ക്കും ഇടയ്ക്ക ഉപയോഗിക്കാറുണ്ട്. കൂടിയാട്ടത്തിലെ അഭിനയത്തിനു പശ്ചാത്തലമൊരുക്കാനും കഥകളിയിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചൊല്ലിയാട്ടത്തിനും ഇടയ്ക്ക കൊട്ടാറുണ്ട് .

സംഗീതാത്മകമായ ഉപകരണം ആണ് ഇടയ്ക്ക, ക്ഷേത്രത്തിലെ നട അടച്ചുള്ള പൂജകൾക്കും ദീപാരാധനയ്ക്കും ഇടയ്ക്ക ഉപയോഗിക്കുന്നു.   ഇടയ്ക്കയിൽ കൊട്ടി താളം പിടിച്ചാണ് സോപാനസംഗീതം ആലപിക്കുക.  ഇടയ്ക്കയിൽ പ്രത്യകം വായ്ത്താരികൾ നിശ്ചയിച്ചിട്ടുണ്ട്, ഓരോ പൂജയ്ക്കും ഇന്ന വായ്ത്താരി (ഇടയ്ക്കാകൂറ്) വേണം എന്ന് നിർബന്ധമുണ്ട് പ്രദോഷപൂജ ഉൾപ്പടെ.

തിമില & വീക്കൻ ചെണ്ട
ॐ➖➖➖➖ॐ➖➖➖➖ॐ
പഞ്ചവാദ്യമെന്ന സുപ്രസിദ്ധ മേളരൂപത്തിലെ പ്രധാന അംഗമാണ് തിമില. പഞ്ചവാദ്യമൊഴികെയുള്ള മറ്റു മേളങ്ങളിൽ തിമില പൊതുവേ ഉപയോഗിച്ചു കാണുകയില്ല. മദ്ധ്യഭാഗത്ത് വണ്ണം കുറഞ്ഞ്, നീളത്തിലാണ് തിമിലയുടെ കുറ്റി. പ്ലാവിന്റെ തടി കടഞ്ഞാണ്‌ തിമിലയുടെ കുറ്റിയുണ്ടാക്കുന്നത്. കാളത്തോൽ കൊണ്ടും പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ വട്ടങ്ങൾ വാറിട്ടുമുറുക്കിയാണ് തിമിലക്ക് ശബ്ദം ഉണ്ടാക്കുന്നത്. ഇതിൻറെ ഒരു ഭാഗത്ത് രണ്ട് കൈകളും ഉപയോഗിച്ചാണ് കൊട്ടുന്നത്. “തോം”, “ത” എന്നീ രണ്ട് ശബ്ദങ്ങളേ ഇതിൽ പുറപ്പെടുവിക്കാനാവൂ.

തിമിലയുടെ ജനനത്തെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. വലിയ ശിവഭക്തനായിരുന്നു ശൂരപത്മാവ്. ഒരിക്കൽ താണ്ഡവനൃത്തമാടുന്ന ശിവന്റെകയ്യിൽ ഇമ്പമുള്ള സ്വരം പുറപ്പെടുവിക്കുന്ന ഒരുവാദ്യം ശൂരപത്മാവ് കണ്ടു. കടുംതുടിഎന്നായിരുന്നു അതിന്റെ പേർ. ശൂരപത്മാവിന് കടുംതുടി വളരെ ഇഷ്ടപ്പെട്ടു. പരമശിവന്റെ പക്കമേളക്കാരനാകാൻ ആഗ്രഹമുണ്ടെന്നും അതിനായി കടുംതുടി നൽകി തന്നെ അനുഗ്രഹിക്കണമെന്നും അദ്ദേഹം ശിവനോട് അപേക്ഷിച്ചു. ശിവൻ ധർമസങ്കടത്തിലായി. പണ്ട് മഹർഷിമാർ ശിവനെതിരെ പ്രയോഗിച്ച ആയുധമാണ് കടുംതുടി. അത് മറ്റാർക്കും തൊടാനാകില്ല. എന്നാൽ ശിവൻ ശൂരപത്മാവിനെ നിരാശനാക്കിയില്ല. കടുംതുടിയുടെ ആകൃതിയിൽ മറ്റൊരു വാദ്യമുണ്ടാക്കിക്കൊണ്ടുവരാൻ ശിവൻ അദ്ദേഹത്തോട് പറഞ്ഞു. ശൂരപത്മാവ് കടുംതുടിയേക്കാൾ വലിപ്പമുള്ള ഒരു വാദ്യം നിർമിച്ചു കൊണ്ടുവന്നു. എന്നാൽ തീരെ മാധുര്യമില്ലാത്ത ശബ്ദമായിരുന്നു അതിന്. ശിവൻ അതിൽ ഒരു തുളയിട്ടശേഷം കൊട്ടിനോക്കി. “തോം” എന്ന മധുരമായ ശബ്ദമാണ് പുറത്തുവന്നത്. സന്തുഷ്ടനായ ശിവൻ ആ വാദ്യത്തിന് ധിമി-ല എന്നു പേരു നൽകി ശൂരപത്മാവിന് കൊടുത്തു. ഇങ്ങനെയാണത്രെ ധിമില അഥവാ തിമില ഉണ്ടായത്.

വീക്കൻ ചെണ്ട
ॐ➖➖➖➖ॐ➖➖➖➖ॐ
ചെണ്ടയ്ക്ക് രണ്ടു തലയ്ക്കും രണ്ടു പേരാണ് പറയുന്നത് വലന്തലയെന്നും ഇടന്തലയെന്നും. വലന്തലയെ ദേവവാദ്യമായി കണക്കാക്കപ്പെടുന്നു. ഇത് കട്ടി കൂടിയ തുകൽ കൊണ്ടു പൊതിയപ്പെട്ടതാണ്. ഇതിൽ നിന്നും താരതമ്യേന ചെറിയ ശബ്ദമാണ് പുറത്തു വരിക. ഇടന്തലയിലാണ് സാധാരണ ചെണ്ട മേളം നടത്തുക. ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ഇടന്തലയെ അസുര വാദ്യമായി കണക്കാക്കുന്നു. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സാധാരണയായി വലന്തലയിലാണ് ചെണ്ട കൊട്ടാറുള്ളത്.

ചെണ്ടയുടെ ആകൃതിയുള്ള ഒരു കേരളീയതുകൽ വാദ്യമാണ് പറ. ചെണ്ടയേക്കാൾ ഉയരം കുറവാണ്. കേരളത്തിന്റെ ചില പ്രദേശങ്ങളിൽ വീക്കൻ ചെണ്ട എന്നും പറച്ചെണ്ട എന്നും ഈ വാദ്യം അറിയ‍പ്പെടുന്നു. പേരിലെ വ്യത്യാസം പോലെ, പല ദേശങ്ങളിലും പല വലിപ്പത്തിലാണ് പറ നിർമ്മിക്കുന്നത്. തോൽപ്പാവക്കൂത്തിലും കണ്ണ്യാർകളിയിലും പറ ഉപയോഗിക്കാറുണ്ട്.‍

ക്ഷേത്രാടിയന്തിരങ്ങള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്ന ഒരു അവനദ്ധ (വിതത) വാദ്യമാണ്  വീക്കന്‍ചെണ്ട. അഭിഷേകം, ശീവേലി, ശ്രീഭൂതബലി, ഉത്സവബലി എന്നിവയ്ക്കാണ് വീക്കന്‍ ചെണ്ട ഉപയോഗിക്കുന്നത്. സാധാരണ ചെണ്ടയെപ്പോലെ വിസ്തരമായ നാദപ്രയോഗങ്ങള്‍ വീക്കന്‍ ചെണ്ടയില്‍ പതിവില്ല. എന്നാല്‍ തിമില, ചേങ്ങില എന്നിവയ്ക്കൊപ്പം മേളക്കൊഴുപ്പ് ഉണ്ടാക്കാന്‍ വീക്കന്‍ചെണ്ടയ്ക്ക് കഴിയും. മൂന്ന് വീക്കന്‍ ചെണ്ട, മൂന്ന് തിമില, രണ്ട് ഇലത്താളം, ഒരു ചേങ്ങില എന്നിവ ഉപയോഗിച്ച് അതീവ ഹരം പകരുന്ന മേളമുണ്ടാക്കാം.

രണ്ടു കൈകൊണ്ടുള്ള പ്രയോഗങ്ങള്‍ വീക്കന്‍ ചെണ്ടയിലില്ല. ഒരു കൈയില്‍ കോല്‍ പിടിച്ച് ആഞ്ഞടിച്ചു കൊട്ടുന്നതിനാലാണ് ഈ പേര് ലഭിച്ചത്. സാധാരണ ചെണ്ടയിലുള്ളതിനേക്കാള്‍ മുഴക്കമുള്ള ശബ്ദമാണ് വീക്കന്‍ ചെണ്ടയുണ്ടാക്കുന്നത്. ഇടന്തല, വലന്തലവ്യത്യാസങ്ങളില്ല. തടിച്ച കോല്‍ ഉപയോഗിക്കുന്നതിനാല്‍ ശബ്ദഗാംഭീര്യം പിന്നെയും കൂടുന്നു.

തിമില ക്ഷേത്രത്തിനകത്തു ശ്രീഭൂതബലിക്കും വിശേഷാൽ പഞ്ചവാദ്യങ്ങൾക്കും ഉപയോഗിക്കുന്നു.   ശ്രീഭൂതബലിക്കു കൊട്ടുവാനുള്ള എണ്ണം വായ്ത്താരി എന്നിവ താളമാക്കി വച്ചിരിക്കുന്നത് തിമിലയിലും വീക്കൻ ചെണ്ടയിലും ആണ്.  ശ്രീഭൂതബലിക്കു തന്ത്രി തൂവുന്നത് അനുസരിച്ചാണ് കൊട്ടുന്ന എണ്ണവും.

ചേങ്കില
ॐ➖➖➖➖ॐ➖➖➖➖ॐ
ചേങ്കില സോപാന സംഗീതത്തിനും, ചെറിയ കലശങ്ങൾ എഴുന്നള്ളിക്കാനും ദേവനെ പുറത്തേക്കു എഴുന്നള്ളിക്കാനും രൂപം ചെയ്തിരിക്കുന്ന പാണിവാദനം എന്ന ചടങ്ങിനും ഉപയോഗിക്കുന്നു.  തിമിലയും ചേങ്കിലയും കൂടെ കൂട്ടുന്നതാണ് പാണി, ചെറിയ പാണി അല്ലെങ്കിൽ തിമിലപാണി എന്ന് പറയുന്നു.  ശ്രീഭൂതബലിക്കും ചേങ്കില ഉപയോഗിക്കുന്നു

മദ്ദളം
ॐ➖➖➖➖ॐ➖➖➖➖ॐ
പല മേളപ്രയോഗങ്ങളിലും സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വാദ്യമാണ്‌‍ മദ്ദളം. മൃദംഗത്തിന്റെ വലിയ രൂപമായ മദ്ദളത്തിന്‌‍ സംഗീതാത്മകത്വം ഉണ്ട്. കേളി, മദ്ദളക്കേളി, പഞ്ചവാദ്യം, കഥകളി, കൃഷ്ണനാട്ടം തുടങ്ങിയ പല കലാരൂപങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യമാണ്‌ മദ്ദളം.

മദ്ദളത്തിൻ ഇടന്തലയും വലന്തലയും ഉണ്ട്. വലന്തലക്കൽ “ചോറ്” ഇട്ടിട്ടുണ്ടാകും. കരിയും ഉണക്കചോറും കൂട്ടി തേച്ച് പിടിപ്പിക്കുന്നതാൺ ചോറിടൽ. മദ്ദളത്തിൻറെ ശ്രുതി ശരിപ്പെടുത്തലാണിതിന്റെ ലക്ഷ്യം. ചോറിടാത്ത വലന്തലയുള്ള മദ്ദളമാണ്‌ തൊപ്പി മദ്ദളം. വലന്തലയ്ക്കൽ കാളത്തോലും ഇടന്തലയ്ക്കൽ പോത്തിന്തോലും ഉപയോഗിക്കുന്നു. അഗ്രഭാഗങ്ങളെ അപേക്ഷിച്ച് മദ്ദളത്തിൻറെ മദ്ധ്യഭാഗത്തിന്റെ വ്യാസം കൂടുതലാണ്‌. ഉളിയപ്പുറം എന്നാണിതിൻറെ പേർ. പരന്ന തുകൽ‍വാറുകൾ ഉപയോഗിച്ചാൺ മദ്ദളം വലിച്ചുമുറുക്കുന്നത്. പ്ലാവിന്റെ തടിയാണ്‌ മദ്ദളത്തിന്റെ കുറ്റിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്.

രണ്ട് കൈയ്യും ഉപയോഗിച്ചാൺ മദ്ദളം കൊട്ടുന്നത്. ഇടന്തലയ്ക്കൽ വലതുകൈയും വലന്തലയ്ക്കൽ ഇടത്കൈയും ഉപയോഗിച്ചാണ്‌‍ കൊട്ടുക. ഇടന്തല കൊട്ടുന്ന വലതുകൈ വിരലുകളിൽ ചുറ്റുകൾ ഇടാറുണ്ട്.

ചെണ്ട
ॐ➖➖➖➖ॐ➖➖➖➖ॐ
കേരളത്തിന്റെ തനതായ ഒരു തുകൽ വാദ്യോപകരണമാണ്‌ ചെണ്ട. ഒരു അസുര വാദ്യം എന്നാണറിയപ്പെടുന്നത്. കേരളീയ മേളവാദ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണമാണ്‌ ചെണ്ട. കേരളത്തിലെ ഉത്സവങ്ങളിലെയും നാടൻ കലാരൂപങ്ങളിലെയും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യോപകരണമാണ്. ഇടി മുഴക്കതിന്റെ നാദം മുതൽ നെർത്ത ദലമർമ്മരതിന്റെ ശബ്ദം വരെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അത്ഭുത വാദ്യൊപകരണമാണു ചെണ്ട.

കേരളീയ വാദ്യോപകരണങ്ങളില്‍ ഏറ്റവും ഗാംഭീര്യമാര്‍ന്നതാണ് ചെണ്ട. പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്ക്ക് താഴേ എന്നൊരു ചൊല്ലു തന്നെയുണ്ട്. ചെണ്ടയുടെയത്ര ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യങ്ങള്‍ ലോകത്തില്‍ തന്നെ അപൂര്‍വ്വം. കേരളത്തിന്റെ താള വാദ്യ കലകളില്‍ ചെണ്ടമേളങ്ങള്‍ക്ക് അതിപ്രധാനമായ സ്ഥാനമാണുള്ളത്. പാണ്ടി, പഞ്ചാരി, ധ്രുവം, അടന്ത, അഞ്ചടന്ത, ചെമ്പ, ചെമ്പട, ത്രിപുട തുടങ്ങിയവയാണ് ചെണ്ടമേളങ്ങള്‍. ഇവയില്‍ പാണ്ടിയ്ക്കും പഞ്ചാരിക്കുമാണ് ഏറെ പ്രചാരം. ചെണ്ടയിലും, മിഴാവിലും, തായമ്പക കൊട്ടാറുണ്ട്. കഥകളി, കേളി, മേളം തുടങ്ങിയ കലാരൂപങ്ങള്‍ക്കും ക്ഷേത്രച്ചടങ്ങുകള്‍ക്കും ചെണ്ട ഉപയോഗിക്കുന്നു. ഒരു കാലഘട്ടത്തില്‍ പഞ്ചവാദ്യത്തിലും അപൂര്‍വ്വമായെങ്കിലും ചെണ്ട ഉപയോഗിച്ചിരുന്നു. കേരളീയരുടെ ഒട്ടുമിക്ക ഉത്സവങ്ങളിലും ഏതെങ്കിലുമൊരു രൂപത്തിലുള്ള ചെണ്ടമേളം കാണാം. 

ക്ഷേത്രത്തിനകത്തു കലശം നടക്കുമ്പോൾ കലശ പൂജ കലശാഭിഷേകം എന്നി ചടങ്ങുകൾക്ക് മാത്രം അസുരവാദ്യമായ ചെണ്ട ഉപയോഗിക്കുന്നുചെണ്ടയിൽ വിവിധ മേളങ്ങൾ കൊട്ടമെങ്കിലും, ചെമ്പട എന്ന മേളം ആണ് ക്ഷേത്രത്തിനകത്തു കൊട്ടുക.

ഇലത്താളം, കുഴൽ & കൊമ്പ്
ॐ➖➖➖➖ॐ➖➖➖➖ॐ
മേളങ്ങളുടെ, പഞ്ചവാദ്യത്തിന്റെ അകമ്പടി വാദ്യങ്ങൾ,  ഇവകൂടി ഉണ്ടായാലേ മേളം പഞ്ചവാദ്യം ഭംഗിയാകൂ.  ഇവയ്‌ക്കെല്ലാം പ്രത്യകം താളം രാഗം എന്നിവയുണ്ട്.

ഇലത്താളം
ॐ➖➖➖➖ॐ➖➖➖➖ॐ
കേരളത്തിലെ അനുഷ്ഠാന കലകളിൽ ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണിത്. പതിനെട്ടു വാദ്യങ്ങളിൽ ഒന്നാണ് ഇലത്താളം. ചെണ്ട, മദ്ദളം, തിമില എന്നീ വാദ്യോപകരണങ്ങൾക്കൊപ്പം ഇലത്താളം ഉപയോഗിച്ചുവരുന്നു. ഓടു കൊണ്ട് വൃത്താകൃതിയിൽ വാർത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. 

ഇലത്താളത്തിൻറെ നടുവിലുള്ള കുഴിയിലൂടെ ചരടു കോർത്ത് വളയങ്ങൾ ചരടിൽ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകൾ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സൃഷ്ടിക്കുന്നത്. ക്ഷേത്ര വാദ്യങ്ങളിൽ പ്രഥമ സ്ഥാനം ഇലത്താളത്തിനുണ്ട്.

ഇതോടൊപ്പം മറ്റു കലകൾക്കും ഇലത്താളം ഉപയോഗിക്കും. കഥകളി പോലുള്ള കേരളത്തിലെ ക്ഷേത്രകലകളിൽ ഇലത്താളം ഒരു അവിഭാജ്യ ഘടകമാണ്. തായമ്പകയിലും മറ്റു ചെണ്ടമേളങ്ങളിലും, പഞ്ചവാദ്യത്തിലും മേളക്കൊഴുപ്പിനു വേണ്ടി ഇലത്താളം ഉപയോഗിച്ചു വരുന്നു.

കുഴൽ
ॐ➖➖➖➖ॐ➖➖➖➖ॐ
ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന ഒരു പ്രധാന വാദ്യമാണ്‌ കുഴൽ. ഇത് സുഷിരവാദ്യത്തിന്റെ ശ്രേണിയിൽ പെടുന്നു. കുറുങ്കുഴൽ, നെടുങ്കുഴൽ, പുല്ലാംങ്കുഴൽ എന്നീ വിഭാഗങ്ങളും ഈ വാദ്യത്തിൽ പെടുന്നു. കുറുങ്കുഴലും നെടുങ്കുഴലുമാണ്‌ ക്ഷേത്രാചാരങ്ങളിൽ ഉപയോഗിക്കുന്നത്. പുല്ലാങ്കുഴൽ പ്രധാനമായും കച്ചേരികൾക്കാണ്‌ ഉപയോഗിക്കുന്നത്.

കുറുങ്കുഴലിന്‌ ഏകദേശം ഒരുമുഴം നീളമുണ്ടായിരിക്കും. മുരടിൽ (ഊതുന്ന വശം) ഒരുതരം പുല്ലാണ്‌ ഉപയോഗിക്കുന്നത്.

കൊമ്പ്
ॐ➖➖➖➖ॐ➖➖➖➖ॐ
കേരളീയക്ഷേത്രവാദ്യമാണ് കൊമ്പ്. താളമേളങ്ങള്‍ക്ക് മേളക്കൊഴുപ്പ് പകരാന്‍ കൊമ്പിന്റെ കഴിവ് അതുല്യമാണ്. വെങ്കലംകൊണ്ട് അര്‍ദ്ധ വൃത്താകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള വാദ്യോപകരണമാണിത്. ഒരറ്റത്ത് ചെറിയദ്വാരത്തില്‍ തുടങ്ങി ക്രമേണ വ്യാസം  വര്‍ധിച്ച് കോളാമ്പിയുടെ മുഖംപോലെ അവസാനിക്കുന്ന അര്‍ദ്ധവലയാകൃതിയിലുളളതാണ് ഈ വാദ്യോപകരണം. മൂന്നു ഖണ്ഡങ്ങളുണ്ട് കൊമ്പിന്. ഊതാന്‍ നേരം ഇവ മൂന്നും പിരിയിട്ട് മുറുക്കുന്നു.  ഒരു കൈകൊണ്ട്  ഊതുന്ന  മുരടിലും മറുകൈകൊണ്ട് വളഞ്ഞ മധ്യഭാഗത്തും പിടിച്ചാണ് വാദ്യക്കാരന്‍ കൊമ്പ് ഊതുന്നത്. മികച്ച അഭ്യസനവും ശ്വസനനിയന്ത്രണവും കൊമ്പ് വായിക്കാന്‍ ആവശ്യമാണ്.

കൊമ്പ് പ്രമാണവാദ്യമായ കൊമ്പ് പറ്റ് എന്നൊരു വാദ്യ മേളം തന്നെയുണ്ട്. പഞ്ചവാദ്യത്തിലും കൊമ്പിന് സവിശേഷസ്ഥാനമുണ്ട്. പഞ്ചവാദ്യത്തിലെ കൊട്ടിക്കലാശത്തില്‍ കൊമ്പ് വിളി പ്രധാനമാണ്. ആനപ്പുറത്തെഴുന്നളളത്തിന് കൊമ്പൂതുമ്പോഴാണ് ചാമരക്കാരും എഴുന്നേറ്റ് നിന്ന് ആലവട്ടം പിടിച്ച് ചാമരം വീശുന്നത്.

മൃഗങ്ങളുടെ  കൊമ്പിന്റെ ആകൃതിയുളളതിനാലാണ് ഈ വാദ്യത്തിന് കൊമ്പ് എന്ന്  പേരു ലഭിച്ചത്.

മരപ്പാണി
ॐ➖➖➖➖ॐ➖➖➖➖ॐ
കേരളത്തിലെ വാദ്യോപകരണങ്ങളിൽ അനുഷ്ഠാനബദ്ധമായ വാദ്യമാണ് പാണിഅഥവാ മരം. പാണി രണ്ടു തരമുണ്ട്. മരപ്പാണിയും (വലിയത്), തിമിലപ്പാണിയും (ചെറിയത്). ചെണ്ടയും മദ്ദളവും ചേർന്ന രൂപമാണ് ഇതിന്. വരിക്കപ്ലാവിന്റെ കുറ്റിയിൽ പശുവിന്റെ തോൽ കെട്ടിയാണ് ഇതിന്റെ നിർമ്മാണം.

ക്ഷേത്രങ്ങളിൽ കലശങ്ങളിൽ (നവീകരണം-പുന പ്രതിഷ്ഠ കലശങ്ങൾ, അഷ്ടബന്ധ കലശം, ദ്രവ്യ കലശം) ബ്രഹ്മ കലശം എഴുന്നള്ളിക്കുന്നതിനു മുൻപും സംഹാരം, തത്ത്വം, സംഹാര തത്ത്വ കലശം(പുനപ്രതിഷ്ടക്ക്) മുതലായ കലശങ്ങൾക്കും, ഉത്സവബലിക്കും(എഴുന്നള്ളിക്കുന്നതിനു മുന്പ്) ആണ് സാധാരണയായി മര പാണി കൊട്ടുന്നത്. സാധാരണ മറ്റു വാദ്യോപകരങ്ങൾ കൊട്ടുന്നതുപോലെയല്ല പാണി കൊട്ടുന്നത്. പാണി കൊട്ടുന്ന മാരാർ കുളി കഴിഞ്ഞു ഭസ്മം പൂശി തറ്റുടുത്ത്‌ ഉത്തരീയം ഇടണം. പാണി കൊട്ടാൻ തുടങ്ങുന്നതിനു മുന്പ് വിളക്കിനു മുന്നിൽ നിറപറ വയ്ക്കുന്നു. അതിനു ശേഷം പാണിയിൽ ചോറിടുന്നു (ഓണക്കലരിയും കരിപൊടിയും ചേർത്ത്) ശുദ്ധമാക്കുന്നു എന്നാണു ഇതിനു പിന്നിലെ സങ്കൽപം. (പാണിക്ക് ശേഷം ഇത് തുടച്ചു മാറ്റും.) പിന്നെ തന്ത്രിയുടെ അനുവാദത്തോടു കൂടി ക്ഷേത്രം മേൽശാന്തി നിറപറക്കു മുന്നിലെ വിളക്ക് കൊളുത്തുന്നു. പിന്നെ മാരാർ തന്ത്രിയോട് മൂന്നു വട്ടം അനുവാദം ചോദിച്ച ശേഷം പാണി തുടങ്ങുന്നു. മൂന്നു ത തോം, നാല് ത തതോം എന്ന രീതിയിലാണ് സാധാരണ കൊട്ടുക. എന്നാൽ ഓരോ സന്ദർഭതിനനുസരിച്ചു കൊട്ടുന്നതിൽ മാറ്റം ഉണ്ടാവാം. ചേങ്ങിലയും ഇലത്താളവും പിന്നെ ശംഖും സന്ദർഭതിനനുസരിച്ചു ഉപയോഗിക്കുന്നു.

പഠിച്ചെടുക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ദേവവാദ്യം. കൃത്യമായ എണ്ണവും കണക്കും ആണ് ഇതിന്റെ സവിശേഷത.  മരപ്പാണിയിൽ കൊട്ടുന്നതും തന്ത്രി ദേവനെ ആവാഹിക്കുന്നതും ഒരേ കണക്കിൽ ആണ്. "പാണി പിഴച്ചാൽ കാണിക്കു ദോഷം". എന്നൊരു പഴഞ്ചൊല്ലുണ്ട്. അതായത് മരപ്പാണി കൊട്ടുമ്പോൾ പിഴക്കാൻ പാടില്ലെന്നാണ്. പിഴച്ചാൽ മരണംസംഭവിക്കാം എന്ന് വിശ്വാസമുണ്ട്. 

ഇവയെല്ലാമാണ് പ്രധാന ക്ഷേത്രപ്രവൃത്തി വാദ്യങ്ങൾ.  ദേവനെ എഴുന്നള്ളിക്കുമ്പോൾ മേളം പഞ്ചവാദ്യം എന്നിവയോടെ അകമ്പടി സേവിച്ചു ദേവനെ പ്രീതിപ്പെടുത്തണം.  വാദ്യങ്ങൾ കൂടി ഉണ്ടെങ്കിലേ കർമ്മം പൂർത്തിയാവുകയും ദേവനെ സർവ്വവിധരീതിയിൽ സന്തോഷിപ്പിക്കാൻ സാധിക്കൂ  എന്നും ആചാരം ഉണ്ട്..   നമ്മുടെ ക്ഷേത്രവാദ്യങ്ങളുടെ പ്രത്യകത എന്തെന്നാൽ വിവിധ ശബ്ദമുള്ള വിവിധ രൂപമുള്ള വാദ്യങ്ങൾ ഒരുമിച്ചു പ്രവൃത്തിക്കുമ്പോൾ അതിമനോഹരമായ ശ്രവ്യസുഖം കിട്ടുന്നു എന്നതാണ്. അവിടെയാണ് വാദ്യങ്ങളുടെ കണക്കും ചിട്ടയുടെയും മഹിമ.

ക്ഷേത്രത്തിനകത്തു ഉപയോഗിക്കുന്ന വാദ്യങ്ങളും അവയുടെ ആവശ്യവും ഓരോ ഭക്തനും മനസ്സിലാക്കേണ്ടതാണ്‌.

© 2023 by Coming Soon

Copyright Sri mahalakshmi group 2019. All Rights Reserved.

for any Other further Details Contact,Sri Mahalakshmi Poojamate , Sri mahalakshmi Group,

Near Sri Mahavishnu temple,Anjilithanam P.o,Thiruvalla,Kerala-689 582

Or Mail @--- poojamate.kerala@gmail.com

​Or Contact 97 444 900 67 , 8592 00 7918 , 9142 944 182

bottom of page